Pages

Monday, 11 August 2014

ജ്യോതിശ്ശാസ്ത്രം-പകലും രാത്രിയും


ലോകം മുഴുവൻ ഐസോൺ ധൂമകേതുവിന്റെ വരവ്‌ ആഘോഷിക്കുവാനുള്ള ഒരുക്കത്തിലാണ്‌. ലക്ഷക്കണക്കിന്‌ ആളുകളുടെ കണ്ണുകൾ ഏതു നിമിഷവും ടെലിസ്‌കോപ്പിലൂടെയോ ബൈനോക്കുലറിലൂടെയോ ഐസോണിനെ തിരഞ്ഞുകൊണ്ടിരിക്കുന്നു. 1986 ൽ ഹാലി ധൂമകേതു വിടപറഞ്ഞ ശേഷം ഇത്രയേറെ താൽപ്പര്യം ജനിപ്പിച്ച ധൂമകേതുക്കളൊന്നും വന്നിട്ടില്ല. താൽപ്പര്യത്തിനു മുഖ്യ കാരണം, ഐസോൺ സൂര്യനു തൊട്ടടുത്തുകൂടി- വെറും 12 ലക്ഷം കി. മീ. അടുത്തുകൂടി കടന്നുപോകുന്നു എന്നതാണ്‌. നവംബർ 28ന്‌ അത്‌ സൂര്യനടുത്തെത്തുമ്പോൾ എന്ത്‌ സംഭവിക്കും എന്ന്‌ പ്രവചിക്കാനാവില്ല. രണ്ടോ മൂന്നോ ധൂമകേതുക്കളായി പിളർന്നു പോയെന്നു വരാം; തകർന്ന്‌ തരിപ്പണമായെന്നും വരാം; കാര്യമായ പരിക്കൊന്നും പറ്റാതെ രക്ഷപ്പെട്ട്‌, ഗംഭീരമായ ദൃശ്യഭംഗിയോടെ പുറത്തുവന്ന്‌ നമ്മുടെ രാത്രി ആകാശത്തെ മനോഹരമാക്കിയെന്നും വരാം. താൽപ്പര്യത്തിന്‌ മറ്റൊരു കാരണം കൂടിയുണ്ട്‌. ഒരു വർഷം മുമ്പേ (2012 സെപ്‌റ്റംബറിൽ) കണ്ടെത്തിയതുകൊണ്ട്‌ നിരീക്ഷണങ്ങൾക്കും പഠനങ്ങൾക്കും വേണ്ടത്ര ഒരുക്കം നടത്താൻ കഴിഞ്ഞു എന്നതാണത്‌.
നമ്മുടെ താൽപ്പര്യം ഐസോണിനെ കാണുന്നതിൽ മാത്രമല്ല; ഐസോൺ ഒരു നിമിത്തം മാത്രമാണ്‌. ധൂമകേതുക്കളെക്കുറിച്ചും ജ്യോതിശാസ്‌ത്രത്തെക്കുറിച്ചും ശാസ്‌ത്രബോധത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ജനങ്ങളോട്‌ പറയാനും അന്ധവിശ്വാസങ്ങളും പ്രാകൃതാചാരങ്ങളും ശക്തമായി തിരിച്ചുവന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അവയ്‌ക്കെതിരെ ആഞ്ഞടിക്കാനും ഉള്ള ഒരവസരമായാണ്‌ നാം ഐസോണിന്റെ വരവിനെ കാണുന്നത്‌. അത്‌ കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കില്ല. ഇന്ത്യ മുഴുവൻ ഇത്തരം ഒരു കാമ്പെയിൻ നടത്താൻ അലഹബാദിൽ ചേർന്ന എ ഐ പി എസ്‌ എന്നിന്റെ കഴിഞ്ഞ വാർഷിക സമ്മേളനം തീരുമാനിക്കുകയും അതനുസരിച്ച്‌ വിശദമായ പരിപാടികൾ തയ്യാറാക്കാൻ കഴിഞ്ഞ ഏപ്രിൽ 25, 26 തീയതികളിൽ മുംബൈയിലെ HBCSE യിൽ ഒരു വിദഗ്‌ധ സമിതി ചേരുകയും ചെയ്‌തു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ശാസ്‌ത്രപ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട്‌ മൂന്നിടങ്ങളിൽ- ബംഗളൂർ, ഗുവാഹതി, ഭോപ്പാൽ, പരിശീലനങ്ങൾ നടത്താനും അവിടെ വെച്ച്‌ തീരുമാനിക്കുകയുണ്ടായി. പരിശീലനങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കിക്കഴിഞ്ഞു. അവിടെ അവതരിപ്പിച്ച പ്രഭാഷണങ്ങളും കുറിപ്പുകളും അടങ്ങിയ കൈപ്പുസ്‌തകത്തിന്റെ പരിഭാഷയാണ്‌ ഇവിടെ നൽകിയിരിക്കുന്നത്‌.
അഖിലേന്ത്യാ പരിശീലനങ്ങൾക്കു ശേഷം സംസ്ഥാനതല പരിശീലനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. കേരളത്തിൽ അത്‌ രണ്ടിടങ്ങളിലായി- പയ്യന്നൂർ അസ്റ്റ്രോ വാനനിരീക്ഷണ കേന്ദ്രത്തിലും തിരുവനന്തപുരം ശാസ്‌ത്രസാങ്കേതിക മ്യൂസിയത്തിലും വച്ച്‌ നടന്നു കഴിഞ്ഞു. തുടർന്ന്‌ ജില്ലാതല പരിശീലനങ്ങൾ നടക്കും. അതിന്‌ ഈ കൈപ്പുസ്‌തകം വളരെയധികം പ്രയോജനപ്പെടും. മറ്റ്‌ കാമ്പെയിൻ വസ്‌തുക്കൾ (പവർപോയിന്റ്‌ പ്രസന്റേഷൻ, പോസ്റ്റർ.....) താഴെ പറയുന്ന സൈറ്റിൽ ലഭ്യമാണ്‌.